Saturday 5 January 2013

News paper


ദേശഭക്തിഗാനത്തില്‍ ഇക്കുറിയും സെന്റ് തെരേസാസ്

തലശേരി: ജയ്ഹിന്ദ് ജയ്ഭാരത് ജയ് ഭാരത് ജയ ജയ ഹിന്ദുസ്ഥാന്‍ യഹീ ഹമാരാ നാരാ ഹേ ജയവാദാ........ സംസ്ഥാന സ്കൂള്‍ കലോത്സവവേദികളില്‍ മൂന്ന് വര്‍ഷമായി മുഴങ്ങിക്കേള്‍ക്കുന്ന ദേശസ്നേഹം വിളിച്ചോതുന്ന ഗാനം. കണ്ണൂര്‍ സെന്റ് തെരേസാസിലെ ഏഴംഗസംഘത്തിന്റെ രാഗതാളങ്ങള്‍ സമ്മേളിച്ച ഈ ദേശഭക്തിഗാനം ഇത്തവണയും സംസ്ഥാനതലത്തിലേക്ക് അവതരണത്തിനായി ഒരുങ്ങുന്നു. പെണ്‍കരുത്തിന്റെ മികവില്‍ റവന്യു ജില്ലാ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം ദേശഭക്തിഗാന മത്സരത്തില്‍ ഇത്തവണയും സെന്റ് തെരേസാസ് വിജയം കൊയ്തു. സംസ്ഥാന മത്സരത്തില്‍ തുടര്‍ച്ചയായി മൂന്നുതവണ ഒന്നാം സ്ഥാനവും നേടി. ജില്ലാ സ്കൂള്‍ കലോത്സവവേദിയില്‍ അഞ്ചാം തവണയും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ജയ് ഭാരത് എന്ന ഗാനത്തിന്റെ മുഴക്കം ഒന്നു കൂടി വേദിയിലെത്തി ജനശ്രദ്ധനേടി. സെന്റ് തെരേസാസിലെ പി അശ്വത, സബ്രീന ടാമിയറൂസ്, ഐ വി അമൃത, ദൃശ്യരാജേന്ദ്രന്‍, ജ്യോതിക് സമീര, എസ് ഗായത്രി, ഫാത്തിമ തബസും എന്നിവരടങ്ങുന്ന സംഘമാണ് ദേശഭക്തിഗാനം അവതരിപ്പിച്ചത്.

ഇന്ന് കളിവിളക്കണയും; കണ്ണൂര്‍ നോര്‍ത്ത് മുന്നില്‍

തലശേരി: കലാവിസ്മയത്തിന്റെ രാപ്പകല്‍പൂരത്തിന് ഞായറാഴ്ച കൊടിയിറങ്ങുന്നു. സര്‍ഗപ്രതിഭകളുടെ സാന്നിധ്യം ധന്യമാക്കിയ കലയുടെ മാമാങ്കത്തിന് തിരശീലതാഴുമ്പോള്‍ ശുഭകരമാണ് കാഴ്ചകള്‍. കലയുടെ സൂര്യവെളിച്ചമായി അനേകം നക്ഷത്രങ്ങള്‍ ഉദിച്ചുയരുന്നുണ്ട്. കാലത്തിന്റെ ഈടുവെപ്പുകളില്‍ സൂക്ഷിക്കാന്‍ ഒരുപാട് പ്രതിഭകളെ സമര്‍പ്പിച്ചാണ് ഈ വര്‍ഷത്തെ സ്കൂള്‍ കലോത്സവം വിടവാങ്ങുന്നത്. അപസ്വരങ്ങള്‍ ചലതൊക്കെ കണ്ടേക്കാമെങ്കിലും നാടിന്റെ, ജനതയുടെ ഉത്സവമായി മാറിയ മേള പൈതൃകനഗരിയുടെ ഓര്‍മയില്‍ സൂക്ഷിക്കാവുന്ന അനേകം മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നുണ്ട്. മനസില്‍നിന്ന് കാലുഷ്യത്തെ കഴുകിക്കളയാനുള്ള കലയുടെ അപാരമായ സാധ്യതകള്‍ ഓര്‍മപ്പെടുത്തിയാണ് ഈ കലോത്സവത്തിനും തിരശീല താഴുന്നത്. കലോത്സവത്തിന്റെ മൂന്നാം നാളില്‍ ആസ്വാദകമനസില്‍ ധനുമാസനിലാവായി കുളിരു പകര്‍ന്നത് തിരുവാതിരയാണ്. നടനചാരുതയോടെ കുച്ചുപ്പുടിയും ഭരതനാട്യവും കഥകളിയും അരങ്ങിന്റെ മനം നിറച്ചു. ചെണ്ടയും കോല്‍ക്കളിയും ചേര്‍ന്നതോടെ ആഹ്ലാദം ഇരട്ടിയായി. കോല്‍ക്കളിയുടെ ചടുലവേഗവും ഇമ്പമേറിയ മാപ്പിളപ്പാട്ടും ആരവങ്ങളോടെയാണ് സദസ് ഏറ്റുവാങ്ങിയത്. സമകാലിക പ്രശ്നങ്ങളില്‍ കോര്‍ത്ത് ജീവിതത്തിന്റെ പൊള്ളുന്ന കാഴ്ചകളിലേക്ക് നയിച്ച് ഹയര്‍സെക്കന്‍ഡറി നാടകവേദി പ്രതീക്ഷയുണര്‍ത്തി. കൗമാരകലയുടെ മഹോത്സവത്തിന് പൈതൃകനഗരിയില്‍ ജനസാഗരമാണ് സാക്ഷിയായത്. ഓരോ വേദിക്ക് മുന്നിലും തിങ്ങിനിറഞ്ഞ് കാണികള്‍. സ്റ്റേഡിയത്തില്‍നിന്ന് സെന്റ്ജോസഫ്സ് സ്കൂള്‍ വേദിയിലേക്ക് ചെണ്ട, തായമ്പക വേദി മാറ്റിയെങ്കിലും കേരളീയവാദ്യകലയില്‍നിന്ന് കാണികള്‍ അകന്നുനിന്നു. ഒരു പകല്‍ ബാക്കി നില്‍ക്കേ കലോത്സവത്തില്‍ കണ്ണൂര്‍ നോര്‍ത്തിന്റെ മുന്നേറ്റം തുടരുകയാണ്. ബുധനാഴ്ചത്തെ മാറ്റിവെച്ച ഇനങ്ങളാണ് ഞായറാഴ്ച അരങ്ങേറുക. മോഹിനിയാട്ടം, നാടോടിനൃത്തം, ചവിട്ടുനാടകം, പൂരക്കളി, കഥാപ്രസംഗം, കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത്, വഞ്ചിപ്പാട്ട് തുടങ്ങി 57 സ്റ്റേജിനമുള്‍പ്പെടെ 124 മത്സരമുണ്ട്. സേക്രഡ്ഹാര്‍ട്ട് സ്കൂളിലെ പത്തുവേദിയിലാണ് രചനമത്സരം. മത്സരഫലം വൈകിയാല്‍ കലാകീരിടം ആര്‍ക്കെന്ന കാര്യം ഉള്‍പ്പെടെ തീര്‍പ്പാക്കാന്‍ ബുദ്ധിമുട്ടും. ഊട്ടുപുര മാറ്റിനിര്‍ത്തിയാല്‍ പരാതിയോ അപശ്രുതികളോ കാര്യമായില്ലാതെയാണ് കലോത്സവം അവസാനാളിലേക്ക് കടക്കുന്നത്. മേക്കപ്പിന് ഇടമില്ലാത്തത് ചിലവേദികളിലെങ്കിലും വിദ്യാര്‍ഥികളെ വലച്ചു. തിരുവാതിരയില്‍ മത്സരിച്ച കുട്ടികള്‍ പലരും സമീപത്തെ വീടുകളാണ് ചമയമുറിയാക്കിയത്. മേക്കപ്പ് സ്ഥലത്തുനിന്ന് റോഡ്മുറിച്ചുകടന്ന് നടന്നുതളര്‍ന്നാണ് മത്സരാര്‍ഥികള്‍ പലരും തിരുവാതിര വേദിയിലെത്തിയത്. സമാപനസമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ എ സരള ഉദ്ഘാടനംചെയ്തു. സി കെ രമേശന്‍ അധ്യക്ഷനായി. ആമിനമാളിയേക്കല്‍ സമ്മാനം നല്‍കി. അഡ്വ. എം വി മുഹമ്മദ്സലീം, പിപി ഖാലിദ്, അഡ്വ. സി ടി സജിത്ത്, പി ചന്ദ്രശേഖരന്‍, കെ രാജന്‍, ഡോ ശശിധരന്‍കുനിയില്‍, സി പി ആലുപ്പികേയി, മേരിജോസഫ് എന്നിവര്‍ സംസാരിച്ചു. കെ എന്‍ അജിത്ത് സ്വാഗതവും ടി നേപ്പിയര്‍ നന്ദിയും പറഞ്ഞു.

വിധി നിര്‍ണയം നാളേക്ക് നീളും

തലശേരി: ഞായറാഴ്ച ജില്ലാ സ്കൂള്‍ കലോത്സവത്തിന് തിരശ്ശീല വീഴാനിരിക്കെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പടെയുള്ള കിരീടാവകാശികള്‍ സംബന്ധിച്ച തീരുമാനം സമാപനദിവസം ഉണ്ടാവില്ലെന്ന് ആശങ്ക. കലോത്സവത്തിന്റെ ആദ്യദിനമായ ബുധനാഴ്ച നടക്കേണ്ടിയിരുന്ന രചനാമത്സരങ്ങള്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ ഇനങ്ങളും ഞായറാഴ്ചത്തേക്ക് മാറ്റിയ സാഹചര്യത്തിലാണിത്. രചനാമത്സരങ്ങള്‍ കലോത്സവത്തിന്റെ ആദ്യനാളില്‍ നടത്തുകയും സമാപനത്തിന് മുമ്പ് വിധിനിര്‍ണയം പൂര്‍ത്തിയാക്കുകയുമായിരുന്നു പതിവ്. മന്നം ജയന്തിയായതിനാല്‍ ബുധനാഴ്ചത്തെ മത്സരങ്ങള്‍ മാറ്റിവെക്കണമെന്ന എന്‍എസ്എസിന്റെ സമ്മര്‍ദ്ദത്തിന് വിദ്യാഭ്യാസവകുപ്പ് വഴങ്ങിയതാണ് കലോത്സവ നടത്തിപ്പില്‍ പ്രതിസന്ധിയുണ്ടാക്കിയത്. നിലവിലുള്ള ഷെഡ്യൂള്‍ അനുസരിച്ച് ഞായറാഴ്ച വൈകീട്ട് 6 മണി വരെ രചനാമത്സരങ്ങളുണ്ട്. ചിത്രരചന, കാര്‍ട്ടൂണ്‍, കഥ, കവിത, ഉപന്യാസം, സമസ്യാപൂരണം, അടിക്കുറിപ്പ്, തര്‍ജ്ജമ, നിഘണ്ടു നിര്‍മ്മാണം തുടങ്ങിയ ഇനങ്ങളിലായി 64 രചനാമത്സരങ്ങളാണ് ഞായറാഴ്ച നടക്കേണ്ടത്. ഇവയ്ക്കൊപ്പം മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തം, നാടന്‍പാട്ട്, വഞ്ചിപ്പാട്ട്, ചവിട്ടുനാടകം, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം, യുപി നാടകം, കഥാപ്രസംഗം, കാവ്യകേളി, അക്ഷരശ്ലോകം, പൂരക്കളി തുടങ്ങി 58 ഇനങ്ങളിലെ മത്സരങ്ങള്‍ വെറെയും സമാപനദിനത്തില്‍ പൂര്‍ത്തിയാക്കണം. മൂന്ന് വിധികര്‍ത്താക്കള്‍ എല്ലാ മത്സരാര്‍ഥികളുടെയും രചനകള്‍ വിലയിരുത്തി ജേതാക്കളെ നിര്‍ണയിക്കുന്നതിന് മണിക്കൂറുകളെടുക്കും. ഓയില്‍പെയിന്റിങ് ഉള്‍പ്പടെയുള്ള ഇനങ്ങളില്‍ മത്സരം കഴിഞ്ഞയുടന്‍ വിധിനിര്‍ണയം നടത്താനുമാവില്ല. അവസാന ദിവസം കുറഞ്ഞ ഇനങ്ങളില്‍ മാത്രം മത്സരം നടത്തുകയാണ് മുന്‍വര്‍ഷങ്ങളിലെ പതിവ്. ആദ്യദിനത്തിലെ മത്സരങ്ങള്‍ അവസാനദിവസം നടത്തേണ്ടിവന്നതോടെ ഈ മ്രകീകരണം തെറ്റി. മറ്റ് ജില്ലകളിലും ഇതേസമയത്ത് കലോത്സവം നടക്കുന്നതിനാല്‍ വിധികര്‍ത്താക്കളെ കണ്ടെത്താന്‍ പ്രയാസമാവുമെന്നതിനാല്‍ പകരം സംവിധാനവും ഉണ്ടാക്കാനായില്ല. മുന്‍വര്‍ഷങ്ങളില്‍ അര്‍ധരാത്രിയോടെയാണ് കിരീടാവകാശികളെ പ്രഖ്യാപിച്ചിരുന്നത്്. എന്നാല്‍ ഇത്തവണ കലോത്സവം കഴിഞ്ഞ് പിറ്റേദിവസമേ ഇക്കാര്യത്തില്‍ തീര്‍പ്പ് ഉണ്ടാകാനിടയുള്ളൂ എന്നാണ് സൂചന. കൂടുതല്‍ വിധികര്‍ത്താക്കളെ ഏര്‍പ്പെടുത്തി ഞായറാഴ്ച അര്‍ധരാത്രിക്ക് മുന്‍പായി ഫലപ്രഖ്യാപനം നടത്താനാണ് തീവ്രശ്രമമെന്ന് പ്രോഗ്രാം കമ്മറ്റിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മാപ്പിളപ്പാട്ടുമായി മൂന്നാംതവണയും ആവണി
Posted on: 06 Jan 2013


തലശ്ശേരി: മാപ്പിളപ്പാട്ടിന്റെ ഇശലുമായി എസ്.ആവണി മൂന്നാംതവണയും സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തലശ്ശേരി സെന്റ്‌ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. 2010ല്‍ സംസ്ഥാനതലത്തില്‍ മാപ്പിളപ്പാട്ടിനും ഒപ്പനയ്ക്കും ഒന്നാംസ്ഥാനം ലഭിച്ചിരുന്നു. ഇത്തവണ ജില്ലാതലത്തില്‍ ഒപ്പനയ്ക്കും ഗസലിനും രണ്ടാംസ്ഥാനം ലഭിച്ചു.

പാനൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ. പി.കെ.സുകുമാരന്റെയും തലശ്ശേരി അമൃത വിദ്യാലയം അധ്യാപിക എന്‍.ജ്യോതിയുടെയും മകളാണ്.
മോണോ ആക്ടില്‍ പരമേശ്വരന്‍തന്നെ
Posted on: 06 Jan 2013


തലശ്ശേരി: മോണോ ആക്ടില്‍ ഇക്കുറിയും പരമേശ്വരന് വിജയം. കഴിഞ്ഞ മൂന്നുവര്‍ഷവും ജില്ലയിലും സംസ്ഥാനത്തും വിജയം കൊയെ്തടുത്ത മാടായി ഗവ. എച്ച്.എസ്.എസ്സിലെ ഒ.കെ.പരമേശ്വരനാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇക്കുറിയും ഒന്നാമനായത്.

ഒന്നാം ക്ലാസുമുതല്‍ സബ്ജില്ലാ കലോത്സവത്തില്‍ തുടര്‍ച്ചയായി വിജയം നേടിവരുന്ന പരമേശ്വരന്‍ സബ്ജില്ല- ജില്ല-സംസ്ഥാന കലോത്സവവേദികളില്‍ തോല്‍വി അറിയാതെയാണ് മേധാവിത്വം നിലനിര്‍ത്തിയത്. അഞ്ചാം ക്ലാസില്‍ ജില്ലാ കലോത്സവത്തില്‍ ആദ്യവിജയം നേടിയ പരമേശ്വരന് ജില്ലാ കലോത്സവത്തില്‍ ഇത് ആറാമത്തെ വിജയമാണ്. നീലേശ്വരത്തെ കെ.പി.ശശികുമാറാണ് ഗുരു. ഞായറാഴ്ച ചാക്യാര്‍കൂത്തിലും നാടോടി നൃത്തത്തിലും മത്സരിക്കുന്നുണ്ട്.
മാപ്പിളപ്പാട്ടുമായി മൂന്നാംതവണയും ആവണി
Posted on: 06 Jan 2013


തലശ്ശേരി: മാപ്പിളപ്പാട്ടിന്റെ ഇശലുമായി എസ്.ആവണി മൂന്നാംതവണയും സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തലശ്ശേരി സെന്റ്‌ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. 2010ല്‍ സംസ്ഥാനതലത്തില്‍ മാപ്പിളപ്പാട്ടിനും ഒപ്പനയ്ക്കും ഒന്നാംസ്ഥാനം ലഭിച്ചിരുന്നു. ഇത്തവണ ജില്ലാതലത്തില്‍ ഒപ്പനയ്ക്കും ഗസലിനും രണ്ടാംസ്ഥാനം ലഭിച്ചു.

പാനൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ. പി.കെ.സുകുമാരന്റെയും തലശ്ശേരി അമൃത വിദ്യാലയം അധ്യാപിക എന്‍.ജ്യോതിയുടെയും മകളാണ്.

No comments:

Post a Comment